മെയ്‌ 13 ഞായര്‍ നടത്താനിരുന്ന പിറവം ബ്ലോഗേര്‍സ് മീറ്റ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിരിക്കുന്നു.

പെരും തൃക്കോവില്‍

എറണാകുളത്തു നിന്നും പിറവത്തേക്കുള്ള ബസില്‍ കയറി പാഴൂര്‍ അമ്പലപ്പടിക്കല്‍ ഇറങ്ങിയാല്‍ പാഴൂര്‍ പെരും തൃക്കോവില്‍ കാണാം. നദീതീരത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി പെരും തൃക്കോവില്‍ സ്ഥിതി ചെയ്യുന്നു.ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും ചുറ്റമ്പലവും ബലിക്കല്‍പ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം. ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കല്‍ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു.ശ്രീകോവിലിന്റെ ഭിത്തിയില്‍ പുരാതനമായ ഏതാനും ചുവര്‍ചിത്രങ്ങളും കാണാം.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ ശതകലശമാണ്‌. പുഴയില്‍ നിന്നു വെള്ളം മുക്കി കൊണ്ടുവന്ന് നൂറ്റൊന്നുകുടം വെള്ളം ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക അതാണ്‌ ശതകലശം എന്ന് അറിയപ്പെടുന്നത്‌. ഇവിടത്തെ ഉച്ചശീവേലിക്ക്‌ മൂന്നു പ്രദക്ഷിണം ഉണ്ടായിരിക്കും.ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയില്‍ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂരു വന്നപ്പോള്‍ കിഴക്കോട്ടായത്‌ കാശിയെ അനുസ്മരിപ്പിക്കാനാണ്‌ എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേര്‍ന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. ഏതോ ശാന്തിക്കാരന്‍ പാതാളത്തില്‍ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ എന്ന വിശ്വാസത്താല്‍ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.പാഴൂര്‍ പടിപ്പുര എന്ന ജ്യോതിഷസ്ഥാപനത്തെപ്പറ്റി ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുള്ള കേരളീയരോട്‌ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ക്ഷേത്രത്തിനക്കരെയാണ്‌ പടിപ്പുര.ജ്യോതിഷാചാര്യനായിരുന്ന തലക്കളത്തൂര്‍ ഗോവിന്ദഭട്ടതിരിയുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. പടിപ്പുരയില്‍ വന്ന് പ്രശ്നം വയ്ക്കുന്നതിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും ജ്യോതിഷവിശ്വാസികള്‍ ദിവസേന വന്നുകൊണ്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ നാട്ടുകാരായ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരൈതിഹ്യം നിലവിലുണ്ട്‌. ക്ഷേത്രം ഉണ്ടാക്കുന്നതിനു മുമ്പും പടിപ്പുര ഉണ്ടായിരുന്നു.കുടുംബപ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പടിപ്പുരയ്ക്കല്‍ വന്നു. പകല്‍ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയില്‍ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുര്‍ഭാവത്തിലാണ്‌ ജ്യോത്സ്യര്‍ക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണപ്രകാരം ജ്യോത്സ്യര്‍ക്കു ബോധ്യം വന്നു. ഇന്നു സമയമില്ല, നാളെ വരൂ പ്രശ്നം വയ്ക്കാം എനു പറഞ്ഞു ജ്യോത്സ്യര്‍ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു.നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളില്‍ നിന്നു അല്‍പം അകലെ കരയോടടുത്തു മണല്‍പ്പരപ്പില്‍ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയില്‍ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞു. രാത്രിയില്‍ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തില്‍ കഴിഞ്ഞു കൂടി.തച്ചുശാസ്ത്രം അരിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി.ശിവക്ഷേത്രം പണിയാനുള്ള മാര്‍ഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്ത.പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാന്‍ ഇടയായതില്‍ ജ്യോത്സ്യര്‍ക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാന്‍ എന്താണു കാരണം?പ്രശ്നകര്‍മ്മങ്ങള്‍ക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകര്‍മ്മം എന്താണെന്ന് ജ്യോത്സ്യര്‍ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിര്‍മ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യര്‍ക്കു സമാധാനമായി. ഭഗവാന്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യര്‍ നമ്പൂതിരിയെ യാത്രയാക്കി.ഒരു ഇടപ്രഭുവിന്റെ വധശിക്ഷയില്‍ നിന്നു ഒരു ഹരിജന്‍ യുവാവിനെ രക്ഷിക്കാന്‍ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു.ക്ഷേത്രനിര്‍മ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂര്‍ ദേശത്ത്‌ എത്തിയപ്പോള്‍ താന്‍ രക്ഷിച്ച ഹരിജന്‍ യുവാവില്‍ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാന്‍ ഇടയായി.അയാള്‍ മണ്ണു കിളച്ചപ്പോള്‍ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ ക്ഷേത്രം ഉണ്ടായതെന്നു ഊഹിക്കാം."രക്ഷേല്‍ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ\അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിര്‍മ്മാണം.പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു മനോഹരക്ഷേത്രമാണ്‌ പാഴൂര്‍ പെരും തൃക്കോവില്‍. ഇപ്പോള്‍ അതിന്റെ ഭരണം കേരള ഊരാണ്മ ദേവസ്വം ബോര്‍ഡില്‍ നിന്നും നടത്തി വരുന്നു.ശിവരാത്രിയോടനുബന്ധിച്ചാണ്‌ ഉത്സവം.
 ക്ഷേത്രത്തില്‍ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണല്‍പ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങള്‍ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ശിവനും പാര്‍വ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവര്‍ക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാര്‍വ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.200 വര്‍ഷത്തെ പഴക്കമുള്ളതാണു പെരും തൃക്കോവില്‍ എന്നു തോന്നുന്നു. ക്ഷേത്രം കാണുമ്പോള്‍ സന്ദര്‍ശകര്‍ക്കും അങ്ങിനെയൊക്കെ തോന്നാനിടയുണ്ട്‌. ക്ഷേത്രനിര്‍മ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ക്ഷേത്രം നിര്‍മ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോള്‍ കാലം നിര്‍ണ്ണയിക്കാന്‍ കലിദിനം ഉപകരിക്കും.

No comments:

Post a Comment